ഭോപ്പാല്‍: വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ഉത്തരവിട്ടു. ശനിയാഴ്‌ച വൈകിട്ടോടെ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിവിഷണല്‍ കമ്മീഷണറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്‌ച വൈകിട്ട് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ 64 രോഗികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവരില്‍ പലരും പുറമെനിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് ജീവന്‍ നിലനിര്‍ത്തുന്ന സ്‌ഥിതിയില്‍ തുടരുന്നവര്‍ ആയിരുന്നു. മുന്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ എംഡി അക്ബര്‍ ഖാന്‍ (67) ഉള്‍പ്പെടെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്.
വൈദ്യുതി ബന്ധം തകരാറിലായതോടെ ഒരു ജനറേറ്റര്‍ ഉപയോഗിച്ച് ആശുപത്രിയില്‍ പവര്‍ ബാക്കപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ധനം തീര്‍ന്നതോടെ ജനറേറ്റര്‍ തകരാറിലായി. സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതി ബാക്കപ്പ് സംവിധാനത്തിന്റെ ചുമതലയുള്ള പിഡബ്‌ള്യുഡി എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്‌തു. സംഭവം ഗുരുതരമായ അനാസ്‌ഥയാണെന്ന് സംസ്‌ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
Read also: സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ