ബെംഗളൂരു: അയോധ്യയിലെ ബാബറി മസ്ജിദ് പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്‌ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദും പൊളിക്കണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. ഗദാഗ് ജില്ലയില്‍ ഒക്‌ടോബര്‍ 17ന് നടന്ന സമ്മേളനത്തിൽ ആയിരുന്നു മുത്തലികിന്റെ ആഹ്വാനം. പള്ളി പൊളിച്ചു മാറ്റി വെങ്കിടേശ്വര ക്ഷേത്രം സ്‌ഥാപിക്കണമെന്നും ശ്രീരാമ സേനാ നേതാവ് വര്‍ഗീയ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.
“ടിപ്പുസുല്‍ത്താന്റെ ഭരണകാലത്താണ് വെങ്കിടേശ്വര ക്ഷേത്രം തകര്‍ത്ത് ജാമിഅ മസ്ജിദ് സ്‌ഥാപിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നമ്മള്‍ 72 വര്‍ഷം പോരാടി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നാം രാം മന്ദിര്‍ സ്‌ഥാപിച്ചു. അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകര്‍ക്കണം. പൂര്‍ണ വിശ്വാസത്തോടെ പറയാന്‍ കഴിയും, അത് ശ്രീവെങ്കിടേശ്വര ക്ഷേത്രമാണ്. പള്ളി തകര്‍ക്കണം”- ശ്രീരാമ സേനാ നേതാവ് പ്രസംഗത്തില്‍ പറഞ്ഞു.
എന്നാൽ വിദ്വേഷ പ്രസംഗത്തെ തുടർന്ന് ഇയാൾക്കെതിരെ കര്‍ണാടക പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം എന്ന പേരിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.
Read also: രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം