ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണാകേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച നടപടിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ രംഗത്ത്. ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്‌ടിവിസ്‌റ്റുകൾ, പണ്ഡിതർ, വിദ്യാർഥികൾ എന്നിവരുടെ പട്ടിക എന്ന പേരിൽ ദ വയർ നവംബർ 13ന് പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതി നടപടിയെ വിമർശിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ കൂടിയാണ് പ്രശാന്ത് ഭൂഷൺ കോടതി നടപടിക്കെതിരെ രംഗത്തെത്തിയത്.
As SC hears & grants bail to Arnab with alacrity, here is a List of Activists, Scholars&Scribes Whose Personal Liberty Remains at Judiciary’s Mercy. They have struggled in securing regular hearings, or in having their basic human rights protected, or both. https://t.co/OGtiwx66al
— Prashant Bhushan (@pbhushan1) November 15, 2020
അർണബ് ഗോസ്വാമിയെ കേൾക്കാനും അയാൾക്ക് ജാമ്യം അനുവദിക്കാനും തിടുക്കം കാണിച്ച കോടതിക്ക് മുന്നിൽ, ജുഡീഷ്യറിയുടെ കാരുണ്യം കാത്തിരിക്കുന്ന ആക്‌ടിവിസ്‌റ്റുകളുടെയും, വിദ്യാർഥികളുടെയും പണ്ഡിതരുടെയും എഴുത്തുകാരുടെയും ലിസ്‌റ്റാണിത്. അടിസ്‌ഥാനപരമായ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനോ, സാധാരണ രീതിയിൽ വിചാരണ നടക്കുന്നതിനോ അല്ലെങ്കിൽ ഈ രണ്ട് അവകാശങ്ങൾക്കും വേണ്ടിയോയാണ് ഇവർ ബുദ്ധിമുട്ട് അനുഭവിക്കുന്നത്, പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
ഹത്രസ് കൂട്ടബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകവേ ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, ഭീമ കൊറേഗാവ് കേസിൽ അറസ്‌റ്റിലായ ആനന്ദ് തെൽതുംദെ, വരവരറാവു, ഗൗതം നവ്‌ലാഖ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നയിച്ച ജാമിയ മിലിയ വിദ്യാർഥികൾ തുടങ്ങി അടുത്ത കാലത്ത് അറസ്‌റ്റിലായ വ്യക്‌തികളെക്കുറിച്ചാണ് ദ വയറിന്റെ ലേഖനത്തിൽ പറയുന്നത്.
Read also: ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന