ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ജുഡീഷ്യറിക്ക് എതിരായി ട്വീറ്റ് ചെയ്‌തതതിനാണ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് 2020 ഓഗസ്‌റ്റിൽ രാജ്‌ദീപ് സർദേശായി നടത്തിയ ട്വീറ്റുകളെ തുടർന്നാണ് നടപടി. ഹരിയാന സ്വദേശിയായ ആസ്‌ത ഖുറാന സെപ്റ്റംബറിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
നേരത്തെ അറ്റോണി ജനറലായ കെകെ വേണുഗോപാൽ സർദേശായിക്ക് എതിരായ കോടതിയലക്ഷ്യത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു.
കോടതി വിധിയെ അപമാനിച്ചെന്ന കേസിൽ ഓഗസ്‌റ്റ് 14നായിരുന്നു പ്രശാന്ത് ഭൂഷണ് എതിരെ കോടതിയലക്ഷ്യ കേസ് രജിസ്‌റ്റർ ചെയ്‌തത്. വിധിവന്നശേഷവും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ടായത്. എന്നാൽ അദ്ദേഹത്തിന് കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. പിഴ ഒടുങ്ങാത്ത പക്ഷം മൂന്ന് മാസം തടവ് ശിക്ഷക്ക് വിധേയനാകേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു. ഇതിനെ വിമർശിച്ച് സർദേശായി പങ്കുവെച്ച ട്വീറ്റിന് എതിരെയാണ് ഇപ്പോഴത്തെ സുപ്രീം കോടതി നടപടി.
Read also: ടൂൾ കിറ്റ് കേസ്; ശന്തനു മുലുകിന് ഇടക്കാല ജാമ്യം