കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവകരമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലാണ് വിബ്രിയോ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ നടത്താൻ ഡിഎംഒ നിർദ്ദേശം നൽകി. നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ ഹെൽത്ത് സൂപ്പർവൈസറുടെ അടിയന്തിര യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാൻഡം പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം, നരിക്കുനിയിൽ രണ്ടര വയസുകാരന്റെ മരണകരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് വ്യക്‌തമാക്കുന്ന പ്രാഥമിക റിപ്പോർട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചതായി ഡിഎംഒ ഡോ. ഉമർ ഫാറൂഖ് അറിയിച്ചു. കുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് കിട്ടിയാലേ ഇതിൽ വ്യക്‌തത വരുത്താനാകുവെന്ന് ഡിഎംഒ അറിയിച്ചു.
അതേസമയം, ജില്ലയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും എവിടെയും രോഗം സ്‌ഥിരീകരിച്ചിട്ടില്ല. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ നരിക്കുനിയിലെ മൂന്ന് കിണറുകളിലെയും പെരുമണ്ണയിലെ ഒരു കിണറിലെയും വെള്ളത്തിലാണ് കോളറയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ച നരിക്കുനിയിലെ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ യാമിൻ മരിച്ച സംഭവത്തില്‍ പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിലാണ് നാല് കിണറുകളിലെ വെള്ളത്തിൽ കോളറയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്.
Most Read: കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി