മലപ്പുറം: കരുവാരക്കുണ്ട് പാന്ത്രയിൽ തുടർച്ചയായ അഞ്ചാംദിവസവും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ കെണിയൊരുക്കി വനംവകുപ്പ്. സുൽത്താന എസ്‌റ്റേറ്റിനു സമീപം അറുപതേക്കർ എസ്‌റ്റേറ്റിൽ കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ചനിലയിൽ കണ്ടതോടെയാണ് കെണി സ്‌ഥാപിച്ചത്.
ചൊവ്വാഴ്‌ച രാവിലെ റബ്ബർ ടാപ്പിങ് തൊഴിലാളികൾ ജോലിക്ക് പോകുന്നതിനിടെ കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ഇത് പിന്തുടരുന്ന് പോയപ്പോഴാണ് കാട്ടുപന്നിയുടെ ജഡം കണ്ടത്തിയത്. ഇവിടെനിന്ന് കുറച്ചകലെയായി ശനിയാഴ്‌ചയും കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു.
ഒരാഴ്‌ചമുൻപ് കുണ്ടോട മേഖലയിൽ ഇറങ്ങിയ കടുവ അഞ്ച് ആടുകളെ കൊന്നുതിന്നിരുന്നു. ചൊവ്വാഴ്‌ച കടുവയുടെ സാന്നിധ്യമറിഞ്ഞ് എത്തിയ വനപാലകരെ ഒരുകൂട്ടം നാട്ടുകാർ തടയുകയും കെണി സ്‌ഥാപിക്കണമെന്ന ആവശ്യപ്പെടുകയും ചെയ്‌തു.
തുടർന്നാണ് നേരത്തേ കുണ്ടോടയിൽ സ്‌ഥാപിച്ചിരുന്ന കെണി പാന്ത്രയിലേക്കു മാറ്റിയത്. കടുവ കൊന്ന കാട്ടുപന്നിയുടെ ജഡം ഇരയായിവെക്കുകയും ചെയ്‌തിട്ടുണ്ട്. ഒന്നിൽക്കൂടുതൽ കടുവകളുണ്ടന്ന നിഗമനത്തിലാണ് നാട്ടുകാർ. ദിവസങ്ങൾക്കുമുൻപ് ഈ മേഖലയിൽ തൊഴിലാളിയായ സ്‌ത്രീക്കു നേരെയും കടുവയുടെ ആക്രമണമുണ്ടായിരുന്നു.
Malabar News: വടകരയിൽ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം