തിരുവനന്തപുരം : തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയിൽ സംസ്‌ഥാനത്ത് കുതിച്ചുകയറ്റം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വലിയ രീതിയിലാണ് ഭക്ഷ്യവസ്‌തുക്കളുടെ വില സംസ്‌ഥാനത്ത് ഉയർന്നത്. ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളം രൂപയുടെ വർധനയാണ് ഉണ്ടായത്. അവശ്യ വസ്‌തുക്കളുടെ വില ഇത്തരത്തിൽ ഉയർന്നാൽ സാധാരണക്കാരുടെ ജീവിതം താറുമാറാകുമെന്നതിൽ സംശയമില്ല.
കഴിഞ്ഞ 15 ദിവസങ്ങൾക്ക് മുൻപ് വരെ ലിറ്ററിന് 80 രൂപയായിരുന്ന പാമോയിലിന് ഇപ്പോൾ വില 150 രൂപയാണ്. ദിവസങ്ങളുടെ വ്യത്യാസത്തിൽ 70 രൂപയാണ് കൂടിയത്. കൂടാതെ 170 രൂപയായിരുന്ന വെളിച്ചെണ്ണയുടെ വില 230 ആയതും, 160 രൂപയായിരുന്ന നല്ലെണ്ണയുടെ വില 230 ആയതും, 90 രൂപയായിരുന്ന സൺഫ്ളവർ ഓയിലിന്റെ വില 160 ആയി ഉയർന്നതും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ടാണ്. അവശ്യ സാധനങ്ങളിൽ ഉൾപ്പെടുന്ന ഈ ഭക്ഷ്യഎണ്ണകളുടെ വിലക്കയറ്റം മാത്രമല്ല ഇപ്പോൾ സാധാരണക്കാരെ ബാധിക്കുന്നത്.
മറ്റ് ഭക്ഷ്യ സാധനങ്ങളുടെ വിലയും വലിയ രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. ഒരു കിലോ ചെറിയ ഉള്ളിക്ക് കഴിഞ്ഞ ദിവസങ്ങൾ വരെ 70 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 130 രൂപയാണ്. കൂടാതെ 25 രൂപയിൽ കിടന്ന സവാളവില 55 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം തേയിലക്ക് കൂടിയത് 100 രൂപയാണ്. ഇതോടെ കിലോക്ക് 290 രൂപയിലെത്തി തേയില വില. ഒപ്പം തന്നെ 90 രൂപയായിരുന്നു പരിപ്പിന് 120 രൂപയായതും, 80 രൂപയായിരുന്ന വെളുത്തുള്ളി വില 140 ആയതും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്.
സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന തരത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവില ഇതേ രീതിയിൽ ഉയർന്നാൽ സാധാരണക്കാരന്റെ അന്നം മുട്ടുന്ന തരത്തിൽ തന്നെ ഭക്ഷ്യ വസ്‌തുക്കളുടെ വിലയിലും ഉയർച്ച ഉണ്ടാകുമെന്ന് സാരം.
Read also : സെമിത്തേരി ആക്‌ട് റദ്ദാക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും