കൊച്ചി: വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6100 കോടി രൂപയുടെ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ ആത്‌മ നിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത്. വിദേശ നാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്‌ഥാന സൗകര്യ വികസനം എന്ന സങ്കൽപ്പം തന്നെ മാറി മാറിയിരിക്കുന്നു. ഏതാനും പട്ടണങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗതാഗതവും നിര്‍മാണ പ്രവര്‍ത്തനങ്ങളും വാര്‍ത്താ വിനിമയവും മാത്രമല്ല.
അതിന് പകരം എണ്ണത്തിലും ഗുണത്തിലും ഉയര്‍ന്ന ഗുണ നിലവാരമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ വരും തലമുറക്ക് നല്‍കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ സാധിച്ചു. വിദേശങ്ങളിലുള്ള ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്ന വിവിധ പദ്ധതികള്‍ക്കായി പണം വകയിരുത്തി. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം അതിന്റെ ഭാഗമാണ്. ഒന്നാം ഘട്ടത്തിന്റെ വിജയം നമ്മുടെ കഴിവിന്റേയും കാര്യപ്രാപ്‍തിയുടേയും ഉത്തമ ഉദാഹരണമാണ്.
മൽസ്യ മേഖലയിലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പാക്കുമെന്നും സമുദ്ര മേഖലയുടെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി. കാറില്‍ അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയ അദ്ദേഹം ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്‌ട് (പിഡിപിപി) രാജ്യത്തിന് സമര്‍പ്പിച്ചു.
അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂസ് ടെര്‍മിനലായ ‘സാഗരിക’യുടെ ഉൽഘാടനവും നിര്‍വഹിച്ചു. തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാ സ്‌ഥാപനവും കൊച്ചി കപ്പല്‍ ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ഉൽഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Read Also: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം