ന്യൂഡെൽഹി : മൂന്നാം തരംഗ സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം, ഓക്‌സിജൻ ലഭ്യത എന്നിവയാണ് യോഗത്തിൽ ചർച്ച ചെയ്‌തത്.
രാജ്യത്തെമ്പാടും 1,500 പിഎസ്എ ഓക്‌സിജൻ പ്ളാന്റുകൾ സജ്‌ജമാകുകയാണെന്ന് ഇന്ന് നടന്ന യോഗത്തിൽ ഉദ്യോഗസ്‌ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. പിഎം കെയേർസ് ഫണ്ടിന്റെ സഹായത്തോടെയാണ് ഇവ സജ്‌ജമാക്കുന്നത്. കൂടാതെ ഇവ എത്രയും വേഗം പ്രവർത്തന യോഗ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി.
ഓക്‌സിജൻ പ്ളാന്റുകൾ പ്രവർത്തന ക്ഷമമാകുന്നതോടെ രാജ്യത്തെ ഓക്‌സിജൻ വിതരണത്തിൽ ഉണ്ടാകുന്ന ദൗർലഭ്യം പരിഹരിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. കൂടാതെ 4 ലക്ഷം ഓക്‌സിജന്‍ ബെഡുകള്‍ക്ക് ആവശ്യമായ ഓക്‌സിജനാണ് ഈ പ്ളാന്റുകളിലൂടെ വിതരണം ചെയ്യാന്‍ സാധിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് വകുപ്പ് സെക്രട്ടറി എന്നിവർ ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
Read also : പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവം; വനംവകുപ്പ് കേസെടുത്തു