പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. നിതീഷ് കുമാറിന് മുന്നിൽ ബിജെപിയുടെ വാതിൽ എന്നന്നേക്കുമായി കൊട്ടിയടച്ചുവെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി പദം കിട്ടണമെന്ന മോഹത്തിലാണ് നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചു കോൺഗ്രസും ആർജെഡിയുമായി കൈകോർത്തതെന്നും അമിത് ഷാ പറഞ്ഞു. ചമ്പാരനിൽ ബിജെപി റാലിയിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.
മൂന്ന് വർഷം കൂടുന്തോറും നിതീഷിന് പ്രധാനമന്ത്രി സ്‌ഥാനമോഹം കലശലാകുമെന്നും അമിത് ഷാ പരിഹസിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌ത നിതീഷ് കുമാർ എന്നാണത് സംഭവിക്കുക എന്നുകൂടി വ്യക്‌തമാക്കണം. നിതീഷ് കുമാർ വികസന വാദിയിൽ നിന്ന് അവസരവാദിയായി അധഃപതിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ ബിജെപിക്കായിരുന്നു സീറ്റുകൾ കൂടുതലെങ്കിലും, നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ക് പാലിച്ചു. നിതീഷിനും ലാലുവിനും ബീഹാറിനെ പിന്നാക്കാവസ്‌ഥയിൽ നിന്ന് കരകയറ്റാൻ ആവില്ലെന്നും അമിത് ഷാ പറഞ്ഞു. ബീഹാറിൽ ബിജെപി തനിച്ചു ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തേണ്ട കാലം അതിക്രമിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ബിജെപിയുടെ മുന്നേറ്റത്തിന് കളമൊരുങ്ങുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read: ‘കാപട്യക്കാരോട് ദാക്ഷിണ്യം ഉണ്ടാകില്ല’; സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്