പാരീസ്: യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 1,264ഉം ഫേസ്ബുക്കിന് 505ഉം കോടി രൂപ വീതം പിഴ ചുമത്തിയതായി ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐഎൽ അറിയിച്ചു. ഗൂഗിളിന് സിഎൻഐഎൽ ചുമത്തുന്ന റെക്കോഡ് പിഴയാണിത്.
ഓൺലൈൻ ട്രാക്കറുകളായ കുക്കികൾ നിരസിക്കുന്നതിന് ഇന്റർനെറ്റ് ഉപഭോക്‌താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ നടപടിക്കാണ് പിഴ. ഗൂഗിളും ഫേസ്ബുക്കും യൂട്യൂബും ഉപഭോക്‌താക്കൾക്ക് കുക്കികൾ എളുപ്പത്തിൽ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നാൽ, അവ എളുപ്പത്തിൽ നിരസിക്കാൻ മാത്രം കമ്പനികൾ അവസരം നൽകുന്നില്ലെന്ന് സിഎൻഐഎൽ അറിയിച്ചു. ഈ രീതിയിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് മൂന്നുമാസം സമയം അനുവദിച്ചിട്ടുണ്ട്.
ഇതിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കാലതാമസം വരുത്തുന്ന ഓരോ ദിവസവും 84.25 ലക്ഷം രൂപ അധിക പിഴ അടക്കേണ്ടി വരുമെന്നും സിഎൻഐഎൽ പറഞ്ഞു. നടപടി നേരിട്ടതിന് പിന്നാലെ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ഗൂഗിൾ പ്രതികരിച്ചു.
Read Also: കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ ഫയർ ഫോഴ്‌സിന്റെ അനുമതി