തൃശൂർ: കുതിരാൻ ദേശീയപാതയിൽ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്‌സ് റിപ്പോർട് നൽകി. അതേസമയം, രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങാൻ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണം സ്‍ഫോടനം ഇന്ന് നടക്കും.
രണ്ടാം തുരങ്കത്തിൽ തീ പിടുത്തമുണ്ടായാൽ ഇരുപത്തിനാല് മണിക്കൂറും ഇതുപോലെ വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാൻ പ്രത്യേക ഫാനുകൾ, പ്രത്യേക വെളിച്ച സംവിധാനങ്ങൾ. ആദ്യ തുരങ്കത്തിലെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലുമുണ്ട്. നിർമാണ ജോലികൾ പൂർത്തിയായി.
സുരക്ഷാ സംവിധാനങ്ങൾ തൃശൂരിലെ ഫയർഫോഴ്‌സ് മേധാവിയും സംഘവും പരിശോധിച്ചു. 972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കങ്ങളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കും.
തുരങ്ക കവാടത്തിലെ പാറകൾ പൊട്ടിച്ചു നീക്കണം. ഇതിന് മുന്നോടിയായി പരീക്ഷണ സ്‍ഫോടനം ഇന്ന് നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്‍ഫോടനം. ഏപ്രിൽ മാസത്തോടെ രണ്ടാം തുരങ്കവും തുറക്കും. തൃശൂർ-പാലക്കാട് റൂട്ടിലെ യാത്രാ ക്ളേശത്തിന് ഇതോടെ പരിഹാരമാകും.
Read Also: മോൻസൺ കേസ്; ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ