തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്‌ത അനിശ്‌ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചത്. അതേസമയം, പണിമുടക്ക് ജനങ്ങളെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി ഇന്ന് മുതൽ അധിക സർവീസ് നടത്തും.
ഇന്ന് മുതൽ യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാൻ കെഎസ്ആര്‍ടിസി നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി, എയർപോർട്, റയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധി എടുക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദ്ദേശം കൈമാറിയിട്ടുണ്ട്.
ഒന്ന് മുതൽ ഒമ്പത് വരെ ക്‌ളാസുകളിലെ വാർഷിക പരീക്ഷ ഇന്നലെ മുതൽ തുടങ്ങിയതിനാൽ സമരം വിദ്യാർഥികളെ ബാധിക്കും. കെഎസ്ആർടിസി ബസുകൾ കുറവുള്ള മലബാർ മേഖലകളിൽ പണിമുടക്ക് ജനജീവിതത്തെ പ്രതിസന്ധിയിൽ ആക്കിയേക്കും. ഈ മാസം 30ന് എൽഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വർധനയിൽ തീരുമാനമുണ്ടാകൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപാ പത്ത് പൈസയാക്കി ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ബസുടമകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേ ആവശ്യം ഉയർത്തി ബസുടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ ചാർജ് വർധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. ചാർജ് വർധന ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നില്ല. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്‌ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നത്.
Most Read: കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം