കൊച്ചി: ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യ വൽക്കരിക്കുന്നതിൽ കേന്ദ്രസർക്കാരിന് എതിരെ സമരം ശക്‌തമാക്കി സംയുക്‌ത തൊഴിലാളി കൂട്ടായ്‌മ. കേന്ദ്ര നീക്കത്തിനെതിരെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് കൂട്ടായ്‌മയുടെ തീരുമാനം. അതേസമയം,സാങ്കേതിക പ്രശ്‌നങ്ങൾ പരമാവധി ലഘൂകരിച്ച് എത്രയും വേഗം സ്വകാര്യവൽക്കരണം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയായ ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണ നടപടികൾ 2019 നവംബറിലാണ് കേന്ദ്രസർക്കാർ തുടങ്ങിയത്. ഒരു വർഷത്തിനിടെ മൂന്ന് കമ്പനികൾ താൽപര്യം അറിയിച്ച് എത്തുകയും ചെയ്‌തു. വേദാന്ത, അപ്പോളോ ഗ്ളോബൽ, ഐ സ്‌ക്വയേഴ്‌സ് ക്യാപിറ്റൽ എന്നീ കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചത്. കോവിഡ് വ്യാപനത്തോടെ വിൽപന നടപടിക്രമങ്ങൾ വൈകിച്ചെങ്കിലും നീക്കം സജീവമാണ്.
നിലവിൽ ഓഹരി വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച കമ്പനികൾ ബിപിസിഎല്ലിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കുകയാണ്. 100 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നത് ഉൾപ്പടെ പല വ്യവസ്‌ഥതകളും എളുപ്പത്തിലാക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായാണ് വിവരം. ബിപിസിഎല്ലിനെ വാങ്ങുന്ന കമ്പനിക്ക് പെട്രോനെറ്റ് എൽഎൻജിയിലും, ഇന്ദ്രപ്രസ്‌ഥ ഗ്യാസിലും ഉള്ള കമ്പനി ഓഹരികൾ വിറ്റഴിക്കുന്നതിന് അനുമതി നൽകാനും സാധ്യതകളുണ്ട്.
ഏത് രീതിയിലും പൊതുമേഖലയിലെ ഈ സ്‌ഥാപനം വിറ്റഴിച്ച് വലിയ തുക സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യവൽക്കരണം സജീവമായിരിക്കെ 11,300 കോടി രൂപയുടെ പോളിയോൾ പദ്ധതിയുടെ നിർമാണം നിലച്ചിരിക്കുകയാണ്. എച്ച്ഒസി, എഫ്എസിടി, കൊച്ചിൻ പോർട്ട് തുടങ്ങിയ വ്യവസായങ്ങൾക്ക് ബിപിസിഎല്ലിന്റെ വിൽപന വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Most Read: കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും