ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവൽക്കരിക്കുന്നു. രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷുറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതൊക്കെ സ്‌ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് വ്യക്‌തമാക്കിയിരുന്നില്ല.
ബാങ്കുകൾ ഏതൊക്കെയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇൻഷുറൻസ് കമ്പനിയുടെ പേരുകൂടി പുറത്തുവരുന്നത്. ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽനിന്ന് ബജറ്റിൽ 75 ശതമാനമായി ഉയർത്തുകയും ചെയ്‌തിരുന്നു.
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്‌ഥാപനങ്ങളുടെ ഓഹരി വിൽപയിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ മെഗാ ഐപിഒ അടുത്ത വർഷം തന്നെ ഉണ്ടാകുമെന്നാണ് സൂചന.
Read Also: ടൂൾ കിറ്റ് കേസ്: സാമ്പത്തിക ഇടപാടുകളിൽ പരിശോധന നടത്തും; ഡെൽഹി പോലീസ്