ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്‌ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ പണം 62 കോടി വാക്‌സിൻ ഡോസ് വാങ്ങുന്നതിനും രാജ്യത്തെ ആരോഗ്യ സംവിധാനം നവീകരിക്കുന്നതിനും ഉപയോഗിക്കാമായിരുന്നു എന്ന് അവർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ള്യുസി) യോഗത്തിൽ സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
യോഗത്തിന് പിന്നാലെ ട്വിറ്ററിലൂടെയും പ്രിയങ്ക ഇക്കാര്യം വ്യക്‌തമാക്കി. സെൻട്രൽ വിസ്‌തയ്‌ക്കായി ചിലവിടുന്ന 20,000 കോടി രൂപ 62 കോടി ഡോസ് വാക്‌സിനും 22 കോടി റെംഡെസിവറിനും 3 കോടി 10 ലിറ്റർ ഓക്‌സിജൻ സിലിണ്ടറിനും 12,000 കിടക്കകളുള്ള 13 എയിംസിനും തുല്യമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
PM’s new residence & Central vista cost
= Rs 20,000 cr
= 62 crore vaccine doses
= 22 crore Remdesvir vials
= 3 crore 10 litre oxygen cylinders
= 13 AIIMS with a total of 12,000 bedsWHY?
— Priyanka Gandhi Vadra (@priyankagandhi) May 10, 2021
കോടിക്കണക്കിന് രൂപ ചിലവിട്ട് പ്രധാനമന്ത്രിക്കായി പുതിയ വീട് പണിയുന്നതിനെതിരെ നേരത്തെയും പ്രിയങ്ക കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ ജനങ്ങൾ ഓക്‌സിജൻ, വാക്‌സിന്‍, ആശുപത്രി കിടക്കകൾ, മരുന്ന് എന്നിവയുടെ അഭാവത്തിൽ ബുദ്ധിമുട്ടുന്ന സമയത്ത് പ്രധാനമന്ത്രിക്കായി പുതിയ വീട് പണിയുന്നതിനു പകരം എല്ലാ വിഭവങ്ങളും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വിന്യസിച്ചാൽ നന്നായിരിക്കുമെന്ന് അവർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു.
‘മഹത്തായ പദ്ധതി’ (സെൻട്രൽ വിസ്‌ത) തുടരുന്നതിനെതിരെ കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധിയും സിഡബ്ള്യുസി യോഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു. എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ ഉറപ്പ് വരുത്തുന്നതിന് പകരം കോടികൾ മുതൽമുടക്കി പ്രധാനമന്ത്രിക്കായി വസതി ഒരുക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.
Read Also: കുതിച്ചുയർന്ന് പെട്രോൾ വില; മഹാരാഷ്‌ട്രയിലും 100 കടന്നു