ഹാപൂർ: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ മരണപ്പെട്ട കർഷകൻ നവനീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലേക്ക് യാത്ര തിരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷക സമരത്തിന്റെ ഭാഗമാകാൻ കാനഡയിൽ നിന്നും എത്തിയതായിരുന്നു നവനീത് സിങ്.
കാനഡയിൽ നിന്നെത്തി സമാധാനപരമായി കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുക ആയിരുന്നു നവനീത് എന്നും ഇദ്ദേഹത്തിന് നേരെ പോലീസ് വെടി ഉതിർക്കുക ആയിരുന്നു എന്നും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കെ ലല്ലു പറഞ്ഞു. പ്രിയങ്ക ഗാന്ധി കർഷകന്റെ കുടുംബത്തെ ഇന്ന് രാംപൂരിലെ വസതിയിൽ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ രാഹുൽ ഗാന്ധി രാംപൂരിൽ എത്താൻ സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ബാരിക്കേഡിൽ ഇടിച്ചതിനെ തുടർന്ന് ട്രാക്ടർ മറിഞ്ഞാണ് നവനീത് സിങ് മരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഡെൽഹി പോലീസ് പുറത്തുവിട്ടിരുന്നു.
റിപ്പബ്ളിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്‌ടർ റാലിയിൽ ശക്‌തമായ സംഘർഷത്തിനാണ് രാജ്യതലസ്‌ഥാനം സാക്ഷ്യം വഹിച്ചത്. പലയിടങ്ങളിലും പോലീസും കർഷകരും ഏറ്റുമുട്ടി. സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർ അടക്കം നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം രാജ്യാതിർത്തിയിൽ ശക്‌തമായി തുടരുകയാണ്. സമരത്തെ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ എല്ലാ ശ്രമങ്ങളെയും ചെറുത്ത് സമരവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് കർഷകർ.
Read Also: ചെങ്കോട്ട അക്രമം; ട്വീറ്റ് ചെയ്‌ത സാമൂഹ്യ പ്രവർത്തകക്കെതിരെ കേസ്