കൊച്ചി: സംസ്‌ഥാനത്ത് പലയിടങ്ങളില്‍ ഇന്നും പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ-വോഡാഫോണിന്റെ (വി) സേവനം തടസപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് നെറ്റ്‌വർക്ക് തടസപ്പെടുന്നത്.
കോള്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതോടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കൂടാതെ നെറ്റ്‌വർക്കിന്റെ തകരാര്‍ വ്യാപാര മേഖലയിലും ഐടി മേഖലയിലും അനിശ്‌ചിതത്വമുണ്ടാക്കി.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സേവനം ആദ്യം നഷ്‌ടമായത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലും ചൊവ്വാഴ്‌ച നെറ്റ്‌വർക്ക് സേവനം തടസപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നെറ്റ്‌വർക്കിലുണ്ടായ തകരാറില്‍ ഉപയോക്‌താക്കളോട് മാപ്പ് ചോദിച്ച് ‘വി’ സന്ദേശം അയച്ചിരുന്നുവെങ്കിലും ഇന്നും വിവിധ സ്‌ഥലങ്ങളില്‍ നെറ്റ്‌വർക്കിന് തടസ്സം നേരിട്ടിരിക്കുകയാണ്.
ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ‘വി’യുടെ സേവനം തടസപ്പെട്ടതെന്നാണ് കമ്പനിയുടെ വിശദീകരണം. ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി ‘വി’യുടെ ഔദ്യോഗിക കുറിപ്പില്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ തകരാര്‍ എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ‘വി’ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം ദിവസവും നെറ്റ്‌വർക്ക് സേവനം തകരാറില്‍ ആയതോടെ നവമാദ്ധ്യമങ്ങളില്‍ അടക്കം നിരവധി ട്രോളുകളും പരിഹാസങ്ങളുമാണ് ‘വി’ക്കെതിരെ ഉയരുന്നത്.
Related News: സംസ്‌ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്‌ചലമായി