തിരുവനന്തപുരം: ഡിസിസി പുനഃസംഘടനക്ക് ശേഷം ഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരിഭവങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് സൂചന.
ഇരുവരുമായി സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. തീരുമാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടി വിട്ട് പോകണമെന്ന് നേരത്തെ രാജ്‌മോഹൻ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഇതില്‍ വിശദീകരണം തേടണമെന്നാണ് നേതാക്കളുടെ ആവശ്യം.
തുടര്‍ന്നുള്ള പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചര്‍ച്ചക്ക് ശേഷം സുധാകരന്‍ വ്യക്‌തമാക്കി. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രശ്‌ന പരിഹാരത്തിനായി കേരളത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതുണ്ടാകില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഹൈക്കമാൻഡിനെ അറിയിച്ചെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ‘തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് നോട്ടീസ്