ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്‌ളിപ്‌കാർട്ടിൽ നിന്നും ഇടപാടുകാർക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ കവർന്നു. 11 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനകൾ. തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്ന വിവരങ്ങൾ ലഭിച്ചതോടെ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഫ്‌ളിപ്‌കാർട്ടിൽ നിന്നും ഇരിട്ടിയിലെ ഹബ്ബിലേക്ക് അയച്ച 31 മൊബൈൽ ഫോണുകളും, ഒരു ക്യാമറയുമാണ് നഷ്‌ടപ്പെട്ടത്. ഇതിൽ മുക്കാൽ ലക്ഷത്തോളം വില വരുന്ന പത്ത് ഐ ഫോണുകളും ഉൾപ്പെടുന്നു. മേഖലയിലേക്ക് ഫ്‌ളിപ്‌കാർട്ടിൽ നിന്നും സാധനങ്ങൾ എത്തിക്കുന്ന എൻഡക്‌സ് ട്രാൻസ്‌പോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയ മാനേജർ പി നന്ദുവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഓൺലൈൻ ഇടപാടുകളിലെ ചില സാങ്കേതികത്വങ്ങൾ മുതലെടുത്താണ് വൻ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഇരിട്ടിയിലെ വിതരണ ഹബ്ബിലെ ചിലർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജബ്ബാർകടവിലുള്ള ഒരു ഡെലിവറി ബോയിയെ ആണ് പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്.
സിഐ കുട്ടികൃഷ്‌ണൻ, എസ്‌ഐമാരായ ദിനേശൻ കൊതേരി, ബേബി ജോർജ്, റജി സ്‌കറിയ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് റഷീദ്, കെ നവാസ്, എം ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പല രീതിയിലാണ് ഇവിടെ തട്ടിപ്പ് നടന്നത്. ഉൽപന്നങ്ങൾക്ക് വിലകുറവുള്ള സമയത്ത് വ്യാജ വിലാസം ഉണ്ടാക്കി സാധനങ്ങൾ ഓർഡർ ചെയ്യുകയും, സാധനങ്ങൾ കൈപ്പറ്റി പണം കൊടുക്കാതെ ഇരിക്കുകയുമാണ് പൊതുവെയുള്ള തട്ടിപ്പ് രീതി. ഇതിന് വിതരണ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Read Also: അപേക്ഷയിൽ വ്യക്‌തതയില്ല; കസ്‌റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം; ശിവശങ്കർ 5 ദിവസം കസ്‌റ്റഡിയിൽ