കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുതിയറ സ്വദേശി തച്ചറക്കൽ മിജീബിനെയാണ് (43) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇന്ന് പിടികൂടിയത്. മുജീബിന്റെ പുതിയറയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പത്ത് ചാക്കുകളിലാക്കി ഹാൻസ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
വിപണിയിൽ നാല് ലക്ഷത്തോളം രൂപ വിലവരുന്ന ഹാൻസാണ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്ന് ടൂറിസ്‌റ്റ് ബസുകളിൽ പാർസൽ എന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന പുകയില ഉൽപ്പന്നങ്ങൾ നഗരത്തിലെ ചെറുകിട കച്ചവടക്കാർക്കടക്കം വിൽപന നടത്തുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.
രണ്ട് വർഷമായി പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപന നടത്തിവരികയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. എസ്‌ഐ വിവി ദീപ്‌തി, എഎസ്ഐ ഷിബിൽ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫിസർ മധു, സിവിൽ പോലീസ് ഓഫിസർ ഇ വിനീഷ് കുമാർ, ഹോംഗാർഡ് ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം