എടപ്പാൾ: കോവിഡ് വ്യാപനം വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ കർശന നടപടികളുമായി അധികൃതർ. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് താൽകാലികമായി അടച്ചു. സ്‌ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കുകയും ഓഫീസിൽ മുഴുവൻ സമയ കൺട്രോൾ സെൽ തുറക്കുകയും ചെയ്‌തു.
വട്ടംകുളത്ത് കോവിഡ് രോഗികളുടെ എണ്ണം 290 കടന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും വളരെയേറെ കൂടുതലാണ്. ടിപിആർ ഇനിയും ഉയരുകയാണെങ്കിൽ സ്‌ഥിതി ഗുരുതരമാകുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിനു കീഴിൽ വിവ പാലസിൽ 35 പേർക്ക് താമസിക്കാൻ സൗകര്യമുളള ഡിസിസി. സെന്റർ ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കാവശ്യമായ ആംബുലൻസ്, മറ്റു സൗകര്യങ്ങൾ എന്നിവ എടപ്പാൾ ഹോസ്‌പിറ്റൽസ്, മാണൂർ സിഎച്ച് സെന്റർ, ക്രാഫ്റ്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെ ഉറപ്പാക്കി. മൂന്നുദിവസം മുന്നറിയിപ്പും ബോധവൽകരണവും നടത്താനായി വാഹനപ്രചരണവും നടത്തും.
ഈ സാഹചര്യത്തിൽ കടകളിലും മറ്റ് പൊതു ഇടങ്ങളിലും കർശന നിരീക്ഷണം ഏർപ്പെടുത്താനും മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാൻ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ശക്‌തമായ നടപടികൾ വേണമെന്നും യോഗത്തിൽ അധികാരികൾ ആവശ്യപ്പെട്ടു.
Also Read: ജീവനക്കാർക്ക് കോവിഡ്, യാത്രക്കാരില്ല; വീണ്ടും സർവീസ് വെട്ടിക്കുറച്ച് കെഎസ്ആർടിസി