ചെങ്ങന്നൂർ: ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കഴയിലും സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പോലീസ് സംരക്ഷണയിൽ ജനവാസ മേഖലകളിലടക്കം അതിരടയാള കല്ലുകളിട്ടു. ചെങ്ങന്നൂർ മുളക്കഴയിൽ പ്രതിഷേധിച്ച നാട്ടുകാരെ ബലപ്രയോഗത്തിലൂടെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
എൺപതുകാരനായ ലാസറും ഭാര്യ ബേബിയും തനിച്ചാണ് ഷീറ്റ് മേഞ്ഞ വീട്ടിലെ താമസക്കാർ. ചൊവ്വരയിലെ ഈ 11 സെന്റ് ഭൂമി മാത്രമാണ് ജീവിതത്തിലെ ഏക സമ്പാദ്യം. പുനരധിവാസം ഉറപ്പാക്കി വീടടക്കം നിർമിച്ച് നൽകാമോ എന്നാണ് നിസഹായരായ വൃദ്ധദമ്പതികളുടെ ചോദ്യം. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ സർവേ കല്ല് സ്‌ഥാപിക്കാതെ ഈ വീട്ടുവളപ്പിൽ നിന്ന് പോലീസിന് പിൻവാങ്ങേണ്ടി വന്നു. പ്രദേശത്തെ അഞ്ച് വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
എന്നാൽ, സമരസമിതിയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രതിഷേധം വകവെക്കാതെ ചൊവ്വരയിലെ പാടശേഖരങ്ങളിലെ കല്ലിടൽ പൂർത്തിയായി. രാവിലെ എട്ടരയോടെയാണ് കെ റെയിൽ ഉദ്യോഗസ്‌ഥർ എത്തിയത്. ആദ്യ ഘട്ടത്തിൽ പ്രതിഷേധവുമായി എത്തിയ എട്ട് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. തുടർന്ന്, സ്‌ത്രീകളടക്കം കൂടുതൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് അറസ്‌റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലധികമായി ചെങ്ങന്നൂർ മേഖലയിലെ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരിക്കുകയാണ്.
Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ