മോസ്‌കോ: യുക്രൈനിൽ റഷ്യ നടത്തുന്ന സംഘർഷത്തെ തുടർന്ന് പ്രതിഷേധം ശക്‌തമാകുന്നു. റഷ്യൻ നഗരങ്ങളിൽ ഉൾപ്പടെയാണ് പ്രതിഷേധം തുടരുന്നത്. റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. മാദ്ധ്യമ പ്രവര്‍ത്തകരും ശാസ്‍ത്രജ്‌ഞരും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും ഡോക്‌ടർമാരും ഉള്‍പ്പെടുന്ന വലിയ കൂട്ടം ആളുകളാണ് യുദ്ധവിരുദ്ധ ചേരിയില്‍ അണിനിരന്നിരിക്കുന്നത്.
ടോക്കിയോ മുതൽ ടെൽ അവീവ്, ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധക്കാർ അണിനിരന്നു. റഷ്യയിലെ 54 നഗരങ്ങളിലായി 1,745 പ്രതിഷേധക്കാരെയാണ് ഇതുവരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ 957 പേരെയും അറസ്‌റ്റ് ചെയ്‌തത് മോസ്‌കോയിൽ നിന്നാണ്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും മോസ്‌കോയിലുമാണ് യുദ്ധത്തിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്നത്.
എന്നാൽ സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം വളരെ വേഗം അടിച്ചമര്‍ത്തി സമര നേതാക്കളെ ജയിലിലാക്കുകയും ചെയ്‌തു. പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ ഇറങ്ങുന്നതിന് ഒപ്പം തന്നെ സമൂഹ മാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചും ഭരണകൂടത്തിനെതിരെ ശക്‌തമായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ജനത ഉന്നയിക്കുന്നുണ്ട്. അതേസമയം യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ 5 റഷ്യൻ ബാങ്കുകൾക്കും നൂറ് റഷ്യന്‍ ശതകോടീശ്വരൻമാര്‍ക്കും ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തി. കൂടാതെ റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ളോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടണിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി.
Read also: മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ