പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. ചൊവ്വാഴ്‌ച മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ സമിതി അറിയിച്ചു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ ആശങ്ക വ്യക്‌തമാക്കി ഹൈക്കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.
അതേസമയം, പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്ന കാര്യത്തിൽ സർക്കാരിന് പിടിവാശി ഇല്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. കോടതിയുടെ ഉത്തരവ് സർക്കാരിന് നടപ്പിലാക്കാതിരിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യമെന്നും, പറമ്പിക്കുളത്തെ ജനങ്ങളുടെ ഭീതി സർക്കാർ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പനെ കോടനാട് ഉൾപ്പടെയുള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിർദ്ദേശമാണ് ഉയരുന്നത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്ന വിഷയം നിയമപരമായി നേരിടാനാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത്. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായി നെൻമാറ എംഎൽഎ കെ ബാബു അറിയിച്ചു. ജനങ്ങളുടെ ആശങ്ക അറിയിച്ചു ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് മുതലമട പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Most Read: കോവിഡ്; മുൻകരുതൽ നടപടികൾ കർശനമാക്കണം- സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം