ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഏപ്രിൽ 10, 11 തീയതികളിൽ എല്ലാ സംസ്‌ഥാനങ്ങളിലും മോക്ക്ഡ്രിൽ നടത്താനും മന്ത്രി നിർദ്ദേശം നൽകി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന സംസ്‌ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് നിർദ്ദേശം.
മോക്ക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യമന്ത്രിമാർ സന്ദർശിക്കണം. സംസ്‌ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടണം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആറായിരം കടന്നിരിക്കുകയാണ്.
6050 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനം വർധനവാണ് ഉള്ളത്. 5335 പേർക്കാണ് ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. 14 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചത്. അതേസമയം, ഡെൽഹിയിൽ സ്‌ഥിരീകരിക്കുന്ന കേസുകളിൽ 90 ശതമാനവും ഒമൈക്രോൺ ഉപവകഭേദമാണെന്നാണ് റിപ്പോർട്ടുകൾ.
വ്യാപനശേഷി കൂടുതലാണെങ്കിലും ഈ വകഭേദം ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിനിടയാക്കില്ല എന്നാണ് വിലയിരുത്തൽ. കേരളം ഉൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടിയതോടെ സിക്കിമിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കി. മഹാരാഷ്‌ട്ര, തമിഴ്‌നാട് ഉൾപ്പടെയുള്ള ചില സംസ്‌ഥാനങ്ങളിൽ ആശുപത്രികളിൽ നേരത്തെ മാസ്‌ക് നിർബന്ധമാക്കിയിരുന്നു.
Most Read: തെറ്റ് തിരുത്തി അനിൽ തിരികെ വരുമെന്നാണ് പ്രതീക്ഷ; സഹോദരൻ അജിത്ത് ആന്റണി