ഗുവാഹത്തി: അസമില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബിരിഞ്ചി ബോറ എന്ന യുവാവ് ശിവന്റെ വേഷം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. ശനിയാഴ്‌ചയായിരുന്നു യുവാവിന്റെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.
പാര്‍വതിയുടെ വേഷമിട്ട സഹഅഭിനേത്രി പരിഷ്‌മിതയോടൊപ്പം ശിവന്റെ വേഷഭാവങ്ങളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതിന് എതിരെ പ്രതിഷേധിക്കാന്‍ ആരംഭിച്ചു.
തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും വില വര്‍ധനവിനെതിരെയും ബിരിഞ്ചി ശബ്‌ദമുയര്‍ത്തുകയും വിലവര്‍ധനവിനെതിരെ പ്രതികരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു. ഇരുവരുടേയും പ്രതിഷേധത്തിന്റെ വിഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്‌തിരുന്നു.
സംഭവത്തിനെതിരെ വിശ്വഹിന്ദു പരിഷദ്, ബജ്റംഗദൾ തുടങ്ങിയ മതസംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. മതവികാരം വ്രണപ്പെടുത്തിയതായും മതത്തെ ദുരുപയോഗപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി ബിരിഞ്ചിക്കെതിരെ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.
Read Also: ആർഎസ്എസ് ഒരു നിരോധിത സംഘടനയല്ല; വി മുരളീധരൻ