ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. യുപി ഭവന് മുന്നിൽ ഉപരോധവുമായി ഇടത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. പ്രതിഷേധക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
നേരത്തെ, യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ കിസാൻ സഭ നേതാവ് പി കൃഷ്‌ണപ്രസാദിനെ പോലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കൃഷ്‌ണപ്രസാദിനെ പോലീസ് മർദ്ദിച്ച് വാഹനത്തിനുള്ളിൽ കയറ്റി. പോലീസ് വാഹനത്തിൽ നിന്ന് വീണ അദ്ദേഹത്തെ വീണ്ടും മർദ്ദിച്ചു. യുപി ഭവന് മുന്നിൽ പ്രതിഷേധിച്ച നൂറോളം പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉൾപ്പടെ വിവിധ സംസ്‌ഥാനങ്ങളിൽ ജില്ലാ കേന്ദ്രങ്ങൾ കർഷകർ ഉപരോധിച്ചു. ഹരിയാനയിലെ അംബാല, ഗാസിപ്പൂർ, യുപിയിൽ ഭാഗ് പഥ് അടക്കമുള്ള ഇടങ്ങളിൽ ദേശീയ പാത ഉപരോധിച്ചു. ഡെൽഹിയിലും വ്യാപക പ്രതിഷേധം നടക്കുകയാണ്.
അതേസമയം, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ 9 പേർ മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്‌ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും.
കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് കർഷകർ ഉൾപ്പെടെ 9 പേരാണ് യുപിയിൽ മരിച്ചത്. എന്നാൽ കർഷകരെ പ്രതിസ്‌ഥാനത്ത് നിർത്തുന്ന പോലീസ് റിപ്പോർട്ടിൽ അപകടത്തിൽപ്പെട്ട വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും ആരോപിക്കുന്നു.
Most Read: കർഷകരുടെ കൊലപാതകം; മോദി പ്രതികരിക്കാൻ തയ്യാറാകണമെന്ന് യെച്ചൂരി