തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കാര എംഎല്‍എ പിടി തോമസിന്റെ ചിതാഭസ്‌മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിടിയുടെ പാലാരിവട്ടത്തെ വസതിയിലെത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്ന് വിപി സജീന്ദ്രന്‍ ചിതാഭസ്‌മം ഏറ്റുവാങ്ങി. പിടിയുടെ ജൻമനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്‌മം കൊണ്ടുപോകുന്നത്. അവിടെ ഇടുക്കി ഡിസിസി നേതാക്കള്‍ ചിതാഭസ്‌മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ പോകുന്ന സ്‌മൃതിയാത്രയ്‌ക്ക് വിവിധ സ്‌ഥലങ്ങളില്‍ നേതാക്കള്‍ ആദരവര്‍പ്പിക്കും.
ഇന്ന് വൈകുന്നേരം നാല് മണിക്ക് ചിതാഭസ്‌മം പിടി തോമസിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. പി.ടിയുടെ അന്ത്യാഭിലാഷ പ്രകാരമാണ് ചിതാഭസ്‌മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദ്ദേശം അദ്ദേഹം നൽകിയിരുന്നു. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു.
അതേസമയം ചിതാഭസ്‌മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് മാര്‍ഗ നിര്‍ദ്ദേശവുമായി ഇടുക്കി രൂപത രംഗത്തെത്തി. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്ന് ഇടുക്കി രൂപത വ്യക്‌തമാക്കി. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുതെന്നും പ്രാര്‍ഥനാപൂര്‍വം നിശബ്‌ദത പുലര്‍ത്തണമെന്നും രൂപത നിർദ്ദേശിച്ചു. പള്ളി വികാരിയും പാരിഷ് കൗണ്‍സിലറും മുന്‍കരുതല്‍ എടുക്കണമെന്നും രൂപത അറിയിച്ചു.
Most Read: വില്ലുമലയിൽ പുലി ഭീതി; ക്യാമറ സ്‌ഥാപിക്കാനൊരുങ്ങി വനംവകുപ്പ്