കൊല്ലം: ജില്ലയിലെ കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്‌ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.
മാവുവിളയിൽ ദേവകിയമ്മയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ സമീപത്തെ മകന്റെ വീട്ടിലായിരുന്നു ദേവകിയമ്മ അന്തിയുറങ്ങിയിരുന്നത്. രാവിലെ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
രാത്രിയിൽ വളർത്തുനായയെ ചങ്ങലയിൽ ബന്ധിച്ച ശേഷമാണ് ദേവകിയമ്മ മകന്റെ വീട്ടിലേക്ക് പോയത്. രാവിലെയെത്തിയപ്പോൾ ചങ്ങലയിൽ വളർത്തുനായയുടെ തലയും അവശിഷ്‌ടങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റ് ശരീരഭാഗങ്ങൾ പുലി ഭക്ഷണമാക്കിയിരുന്നു. തുടർന്ന് ഇവർ നാട്ടുകാരേയും വനപാലകരേയും വിവരം അറിയിക്കുകയായിരുന്നു.
വനപാലകർ നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം വ്യക്‌തമായത്. ഒന്നുരണ്ടുതവണ കരടി വന്നതൊഴിച്ച് കഴിഞ്ഞ 48 വർഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. പുലിക്കായി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതേസമയം പ്രദേശത്ത് കൂട് സ്‌ഥാപിക്കുന്നതടക്കമുള്ള നടപടികൾ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് സെക്ഷൻ ഫോറസ്‌റ്റർ ആർ സജീവ് പറഞ്ഞു.
Most Read: ക്രിസ്‌തുമസ് അവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്