കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിലും വനത്തിന് പുറത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് വ്യക്‌തമല്ല.
22 ക്യാമറകൾ പലയിടത്തായി സ്‌ഥാപിച്ചാണ് വനംവകുപ്പ് കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നത്. നേരത്തെ സ്‌ഥാപിച്ച കൂടിന് പുറമെ കോളനിക്കവലയ്‌ക്ക് സമീപം കാപ്പിത്തോട്ടത്തിൽ പുതിയൊരണ്ണം കൂടി സ്‌ഥാപിക്കും. നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം. അതേസമയം, പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടക്കൊല്ലിയിലെ സ്‌കൂളുകൾക്കും കലക്‌ടർ അവധി നൽകിയിട്ടുണ്ട്.
20 അംഗം പ്രത്യേക ടീം ആണ് കാട്ടിൽ കടുവക്കായി തിരച്ചിൽ നടത്തുന്നത്. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ മേഖലയിലാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. നാട്ടുകാരോട് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നു ഭക്ഷിച്ചത്. രാവിലെ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ നടത്തിയ തിരച്ചിലിലാണ് വാകേരി മൂടക്കൊല്ലിയിലെ വയലിൽ നിന്ന് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം