കൊച്ചി: പ്രിയ നേതാവിന് വിട നൽകി രാഷ്‌ട്രീയ കേരളം. പിടി തോമസിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ- സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖർ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
പിടി തോമസിന്റെ ആഗ്രഹപ്രകാരം മതാചാര ചടങ്ങുകളൊന്നും ഇല്ലാതെ രവിപുരം ശ്‌മശാനത്തിൽ വച്ചായിരുന്നു സംസ്‌കാരം നടന്നത്. പൊതുദർശന സമയത്തുടനീളം വയലാറിന്റെ ‘ ചന്ദ്രകളഭം ചാർത്തിയുറങ്ങും’ എന്ന ഗാനം ചെറിയ ശബ്‌ദത്തിൽ വെച്ചിരുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ റീത്ത് സമർപ്പിച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്‌മം ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തൊടുപുഴയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് എറണാകുളത്ത് എത്തിച്ചത്. എറണാകുളം ഡിസിസി ഓഫിസിലും ടൗൺഹാളിലും തൃക്കാക്കര കമ്യൂണിറ്റി ഹാളിലും പൊതുദർശനമുണ്ടായിരുന്നു. അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ വന്‍ ജനപ്രവാഹമാണ് തൃക്കാക്കരയിൽ എത്തിയത്. സമയക്കുറവ് മൂലം അല്‍പ സമയം മാത്രമാണ് അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്.
കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിൽസയുടെ ഭാഗമായി പിടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ രോഗം മൂർച്ഛിക്കുകയും പിടി അന്തരിക്കുകയുമായിരുന്നു. 71 വയസായിരുന്നു. കോണ്‍ഗ്രസ് നേതൃനിരയില്‍ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്.ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികള്‍ ചേര്‍ത്തു പിടിച്ചത്. പ്രിയ നേതാവിന്റെ വിയോഗം താങ്ങാനാവാതെ പ്രവർത്തകർ കണ്ണീരോടെയാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്.
Also Read: അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം