ചണ്ടീഗഢ്: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 1304 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷന്‍മാരും 93 സ്‌ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് മൽസരരംഗത്തുള്ളത്. 2.14 കോടി വോട്ടര്‍മാരും സംസ്‌ഥാനത്തുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിജെപി മൽസരിക്കുന്നത്. ബിഎസ്‌പിയുമായി ചേര്‍ന്നാണ് ശിരോമണി അകാലിദള്‍ പോരാടുന്നത്. കോണ്‍ഗ്രസും ശിരോമണി അകാലിദളും മാറി മാറി ഭരിച്ച സംസ്‌ഥാനത്ത് ഇത്തവണ മാറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചന.
പ്രചാരണത്തില്‍ വളരെ മുന്നിലായിരുന്ന ആം ആദ്‌മി പാര്‍ട്ടിക്ക് അവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കണ്ട ആവേശം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഡെല്‍ഹിക്ക് പുറത്ത് മറ്റൊരു സംസ്‌ഥാനത്ത് കൂടി അധികാരം പിടിക്കുക എന്ന ലക്ഷ്യവും പൂര്‍ത്തിയാക്കാനാകും. ഭഗവന്ത് സിംഗ് മന്‍ ആണ് ആം ആദ്‌മി പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി.
പാർട്ടിക്കുള്ളിലെ ഭിന്നതയാണ് കോൺഗ്രസിനെ പിന്നിലാക്കിയതെന്ന് അണികൾ പോലും സമ്മതിക്കുന്നുണ്ട്. നേരത്തെ പിസിസി അധ്യക്ഷന്‍ സിദ്ദുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമരീന്ദര്‍ പാര്‍ട്ടി വിട്ടത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു കോണ്‍ഗ്രസ് പരീക്ഷണം. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്.
Read Also: യുദ്ധഭീതിയിൽ യുക്രൈൻ; ആശങ്കയായി റഷ്യയുടെ മിസൈൽ പരീക്ഷണം