ന്യൂഡെൽഹി: പുന്നപ്ര വയലാർ കാവുമ്പായി സമരനേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച് (ഐസിഎച്ച്‌ആർ) തള്ളി. ഐസിഎച്ച്‌ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ സംഘടനകൾ ആണ് പുന്നപ്ര വയലാർ കാവുമ്പായി സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ പട്ടികയിൽ നിന്ന് മാറ്റണം എന്ന് നിർദേശിച്ചത്.
കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സമരവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്കാണ് സംഘപരിവാർ സംഘടനകൾ ഉന്നയിച്ച നിർദേശങ്ങൾ വഴിവച്ചത്. മലബാർ കലാപവുമായി ബന്ധപ്പെട്ട പേര് ചേർത്തിരുന്നവർ സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന് സംഘപരിവാർ പറയുന്നു. ഈ നിർദേശം ഐസിഎച്ച്ആർ സമിതി അംഗീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെയുള്ള മലബാർ കലാപത്തിന്റെ നായകരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നൊഴിവാക്കിയെന്ന വാർത്ത പുറത്ത് വരുന്നത്. നടപടിയെ വിമർശിച്ച് കോൺഗ്രസും ലീഗും രംഗത്തെത്തിയിരുന്നു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങുമായി താരതമ്യം ചെയ്‌ത സ്‍പീക്കർ എംബി രാജേഷിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സ്വാതന്ത്യ സമരത്തെ സ്‌പീക്കർ അപമാനിച്ചുവെന്ന് ബിജെപി സംസ്‌ഥാന സെക്രട്ടറി ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്നായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്‌ദുള്ള കുട്ടിയുടെ പ്രതികരണം.
ബിജെപി അജണ്ടക്കെതിരെ കോൺഗ്രസും ലീഗും രംഗത്തെത്തി.ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരണം പിന്തുടരുകയാണ് ബിജെപിയെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.പുതിയ ചരിത്രം മെനയാൻ നോക്കുന്നത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാർ കലാപത്തിലെ രക്‌തസാക്ഷികൾ രാജ്യത്തിന് വേണ്ടി പോരാടിയവരാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. നീക്കം രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലബാർ കലാപത്തിൽ പങ്കെടുത്തവർക്ക് സംസ്‌ഥാന സർക്കാർ സ്‌മാരകം നിർമിക്കുമ്പോഴാണ് കേന്ദ്രം ഇവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്.
Also Read: പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം