ദോഹ: ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനമായതായി ഖത്തര്‍. പാകിസ്‌ഥാന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുക. ഇതിന്റെ ഭാഗമായി മേൽപ്പറഞ്ഞ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച തൊഴില്‍ വിസാ നടപടികളാണ് ഖത്തര്‍ വീണ്ടും ആരംഭിക്കുന്നത്.
വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ സജ്‌ജീകരിച്ച വിസാ സെന്ററുകള്‍ തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഈ മാസം പ്രവര്‍ത്തനം പുനാരംഭിക്കുമെന്ന് മന്ത്രാലയം വ്യക്‌തമാക്കി. ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്റര്‍ ഡിസംബര്‍ 3ന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
നേപ്പാളിലെ കാഠ്മണ്ഡു വിസാ സെന്റര്‍ ഡിസംബര്‍ 10നും പാകിസ്‌ഥാനിലെ ഇസ്‌ളാമാബാദ് വിസാ സെന്റര്‍ ഡിസംബര്‍ 14നും പ്രവര്‍ത്തനം പുനരാരംഭിക്കും. ഫിലിപ്പൈന്‍സിലെ മനില വിസാ സെന്റര്‍ ഡിസംബര്‍ 15നാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക.
ഖത്തര്‍ വിസ സെന്ററുകളുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് ഇതിനായി അപ്പോയിന്‍മെന്റ് എടുക്കേണ്ടത്. പുതിയ തൊഴില്‍ വിസയുടെ ഭാഗമായി തൊഴിലാളി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍, ഫിംഗര്‍ പ്രിന്റ്, തൊഴില്‍ കരാറില്‍ ഒപ്പുവെക്കല്‍ തുടങ്ങിയവയെല്ലാം പൂര്‍ത്തീകരിക്കേണ്ടത് ഇത്തരം സെന്ററുകള്‍ വഴിയാണ്.
അതേസമയം രാജ്യത്തെ കോവിഡ് പ്രോട്ടോകോള്‍ നടപടികളില്‍ മാറ്റമുണ്ടാവുകയില്ല. വിസ ലഭിച്ചാലും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ ഖത്തറിലേക്ക് യാത്ര സാധ്യമാകൂകയുള്ളൂ.
Read Also: കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പാകിസ്‌ഥാനെ കുറിച്ച്; ബോറിസിനെ പരിഹസിച്ച് തരൂർ