ഭോപ്പാൽ: ഒരേസമയം 1,000 രോഗികൾക്ക് ക്വാറന്റെയ്ൻ സൗകര്യം നൽകാവുന്ന കോവിഡ് സെന്റർ സജ്‌ജമാക്കി മധ്യപ്രദേശ് സർക്കാർ. വലിയ എൽഇഡി സ്‍ക്രീനിൽ രോഗികൾക്കായി രാമായണം, മഹാഭാരതം സീരിയലുകൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ക്വാറന്റെയ്ൻ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഹാമൃത്യുഞ്‌ജയ മന്ത്രം, ഗായത്രീ മന്ത്രം തുടങ്ങിയ മന്ത്രങ്ങൾ എപ്പോഴും കേൾക്കാനുള്ള സംവിധാനങ്ങളും ഇവിടെ തയാറാക്കിയിട്ടുണ്ട്.
നേരിയ രോഗ ലക്ഷണങ്ങൾ മാത്രമുള്ള രോഗികൾക്കായി ഭോപ്പാലിലെ മോത്തിലാൽ നെഹ്റു സ്‌റ്റേഡിയത്തിലാണ് ഈ പ്രത്യേക ക്വാറന്റെയ്ൻ കേന്ദ്രം തയ്യാറാക്കിയത് . ബിജെപിയും മാധവ സേന കേന്ദ്രവും സ്‌ഥാപിച്ച ക്വാറന്റെയ്ൻ കേന്ദ്രത്തിന്റെ ഉൽഘാടനം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്നാണ് നിർവഹിച്ചത്.
പുരാണ സീരിയലുകൾക്ക് പുറമെ എല്ലാ രോഗികൾക്കും ദിവസേന യോഗ ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗിയുടെ കിടക്കയോട് ചേർന്ന് മൊബൈൽ ചാർജിങ് പോർട്ടും ഓക്‌സിജൻ ആവശ്യമുള്ളവർക്ക് ഓക്‌സിജൻ കോൺസൺട്രേറ്റുകളും ചൂടുവെള്ളം വേണ്ടവർക്കായി അതിനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.
Read also: ഡെൽഹിയിലെ ലോക്ക്ഡൗണ്‍ വിജയകരം; അരവിന്ദ് കെജ്‌രിവാള്‍