അംബാല: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറെൻസ് പാര്‍ലി മുഖ്യാതിഥി ആകും. ഇതോടെ ‘ഗോള്‍ഡന്‍ ആരോസ്’ എന്ന പേരിലുള്ള വ്യോമസേനയിലെ നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായി റഫാല്‍ മാറും. കൈമാറ്റ ചടങ്ങിനോടനുബന്ധിച്ച് അംബാല വ്യോമസേനാ താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 17നാണ് ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 58,000 കോടി രൂപ ചിലവഴിച്ച് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളത്. ഇതില്‍ ആദ്യബാച്ചിലെ 5 വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തിയത്.
റഫാല്‍ വിമാനം അനാച്ഛാദം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത സര്‍വധര്‍മ പൂജ, റഫാല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, സാരംഗ് എയ്‌റോബാറ്റിക് ടീമിന്റെ പ്രകടനം തുടങ്ങിയവയാണ് ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൈമാറ്റച്ചടങ്ങിന് ശേഷം ഫ്രാന്‍സിന്റെയും ഇന്ത്യയുടേയും പ്രതിനിധികള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയും നടക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിൻ റാവത്, എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ, വ്യോമപ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍, ഫ്രഞ്ച് വ്യോമപ്രതിരോധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.