ന്യൂഡെൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസ് അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്‌ക്കാണ് ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
ഇതിനായി പ്രത്യേക ജഡ്‌ജിയെ നിയമിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ തന്നെ അന്വേഷണം തുടങ്ങിയിരുന്നുവെന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മുൻ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാൻസ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങളും പരിശോധനക്ക് വിധേയമാക്കും. അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പ്രസിഡണ്ടിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.
56,000 കോടി രൂപക്ക് 37 യുദ്ധവിമാനങ്ങൾ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഇന്ത്യ, ഫ്രാൻസ് സർക്കാരുകൾ തമ്മിലാണ് കരാർ. ഉയർന്ന വിലയ്‌ക്ക് വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല തുടങ്ങിയവയാണ് ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉയർന്ന ആരോപണങ്ങൾ. ഇത് സംബന്ധിച്ച് ഇന്ത്യയിൽ നേരത്തെ അന്വേഷണം നടന്നെങ്കിലും ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് സുപ്രീം കോടതി ഉൾപ്പടെ കണ്ടെത്തിയത്.
ഫ്രാൻസിൽ നടത്തുന്ന അന്വേഷണത്തിൽ കേന്ദ്ര സർക്കാരിനെതിരായ കണ്ടെത്തലുകൾ ഉണ്ടായാൽ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കും.
Also Read: വിവാദ ഭൂപടം; ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി