ലഖ്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ട് ദിവസത്തെ നാടകീയ സംഭവ വികാസങ്ങൾക്ക് ശേഷം സീതാപൂർ വിട്ട് ലഖിംപൂർ ഖേരിയിലേക്കു യാത്ര തിരിച്ചു. സീതാപൂരിലെ ഗസ്‌റ്റ് ഹൗസിൽ തടവിലായിരുന്ന പ്രിയങ്കാ ഗാന്ധിയെ കണ്ടതിന് ശേഷം ഇരുവരും ഒന്നിച്ച് ലഖിംപൂർ ഖേരിയിലേക്കു യാത്ര തിരിക്കുകയായിരുന്നു.
കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, ദീപീന്ദർ ഹൂഡ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും ഗാന്ധി സഹോദരങ്ങൾക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്കു പോകുന്നുണ്ട്.
അതേസമയം, ലഖിംപൂർ ഖേരിയിലേക്കു യാത്ര പുറപ്പെട്ട കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെയും ആചാര്യ പ്രമോദിനെയും മൊറാദാബാദിൽ യുപി പോലീസ് തടഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യാഴാഴ്‌ച ലഖിംപൂർ ഖേരി സന്ദർശിച്ച് മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നാണ് റിപ്പോർട്.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ പ്രിയങ്കയെ ഞായറാഴ്‌ച പുലർച്ചെ നാടകീയമായി കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിൽ പാർപ്പിച്ച പ്രിയങ്കയുടെ അറസ്‌റ്റ് ഇന്നലെ രേഖപ്പെടുത്തി. പ്രതിഷേധം ശക്‌തമായതോടെ ഇന്ന് ഉച്ചയോടെയാണ് പ്രിയങ്കയെ മോചിപ്പിക്കാൻ സീതാപൂർ പോലീസ് തയ്യാറായത്.
തുടർന്ന് രാഹുലിനും പ്രിയങ്കക്കും ലഖിംപൂർ ഖേരി സന്ദർശിക്കാനുള്ള അനുമതി യുപി സർക്കാർ നൽകിയെങ്കിലും യാത്രക്കായി ലഖ്‌നൗ വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ സുരക്ഷാ സേന തടഞ്ഞു. പോലീസ് വാഹനത്തിൽ യാത്ര ചെയ്യണമെന്ന പോലീസിന്റെ ആവശ്യം രാഹുൽ അംഗീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് വിമാനത്താവളത്തിൽ രാഹുൽ ധർണയിരുന്നു. ഇതിന് ശേഷമാണ് രാഹുലിന് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ യുപി പോലീസ് അനുമതി നൽകിയത്.
Most Read: ‘ആഡംബരക്കപ്പലിലെ റെയ്‌ഡ് വ്യാജം, പിന്നിൽ ബിജെപി’; മഹാരാഷ്‌ട്ര മന്ത്രി