ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്‌റ്റിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ശ്രീരാമന്‍ സ്വയം സത്യവും നീതിയുമാണെന്നും ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേരത്തേ, ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിശ്വാസികള്‍ ഭഗവാന് സമര്‍പ്പിച്ച പണം ദുരുപയോഗം ചെയ്യുന്നത് പാപമാണെന്നും ഇത് ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമെന്നും ആയിരുന്നു പ്രിയങ്ക പ്രതികരിച്ചത്.
സ്വകാര്യ വ്യക്‌തിയില്‍നിന്ന് രണ്ട് റിയല്‍ എസ്‌റ്റേറ്റ് ഡീലേഴ്‌സ് രണ്ടു കോടി രൂപയ്‌ക്ക് വാങ്ങിയ സ്‌ഥലം നിമിഷങ്ങള്‍ക്കുള്ളില്‍ ട്രസ്‌റ്റിന് 18.5 കോടി രൂപയ്‌ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ശ്രീരാമജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ഭൂമി ഇടപാടിൽ അഴിമതി നടത്തിയെന്ന് ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗും സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെയുമാണ് ആരോപിച്ചത്. രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി രാമജൻമഭൂമി ട്രസ്‌റ്റ് 18 കോടി കൊടുത്തു വാങ്ങിയെന്നാണ് പ്രധാന ആരോപണം.
ഭൂമി രജിസ്‌റ്റർ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് രണ്ടു കോടിയാണ് എന്നാല്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമക്ക് 16.5 കോടി കൂടി നല്‍കിയെന്ന് സഞ്‌ജയ് സിംഗ് ആരോപിക്കുന്നു. ഈ രണ്ട് പണമിടപാടും രാമക്ഷേത്ര ട്രസ്‌റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് നടന്നത് എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അഴിമതിയിൽ സിബിഐയും, ഇഡിയും അന്വേഷണം നടത്തണമെന്ന് സഞ്‌ജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു. ഇതേ ആരോപണങ്ങള്‍ തന്നെയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മന്ത്രിയുമായ പവന്‍ പാണ്ഡേയും ഉയര്‍ത്തിയത്.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ശിവസേന എംപി സഞ്‌ജയ് റാവത്തും രംഗത്തെത്തിയിരുന്നു. ഉയർന്നു വന്ന അഴിമതി ആരോപണത്തിൽ രാമജൻമ ഭൂമി ട്രസ്‌റ്റും നേതാക്കളും മറുപടി പറയണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.
Read Also: രാജസ്‌ഥാനിൽ പശുക്കടത്ത് ആരോപിച്ച് ആൾകൂട്ടം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി