ജയ്‌പൂർ: രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല. രാജസ്‌ഥാനിലാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. രാജസ്‌ഥാനിലെ ബേഗു ടൗണിന് സമീപം പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും ക്രൂരമായ മര്‍ദ്ദനമേറ്റു.
കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് പശുക്കളുമായി വന്ന ഇവരുടെ വാഹനം തടഞ്ഞ് ആൾക്കൂട്ടം ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇരുവരെയും സംഭവ സ്‌ഥലത്തുനിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ ബാബുലാൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടു. സുഹൃത്ത് പിന്റു ഇപ്പോഴും ചികിൽസയിലാണ്.
പോലീസ് സ്‌ഥലത്ത് എത്തുമ്പോൾ അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പോലീസിനെ കണ്ടതും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബാബുലാലിന്റെയും സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും അക്രമികള്‍ മോഷ്‌ടിച്ചതായി പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അക്രമികളെ എല്ലാവരെയും പിടികൂടുമെന്നും ഉദയ്‌പൂർ റെയ്ഞ്ച് ഐജി സത്യവീർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിൽ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് ബിജെപി