തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബികടലിൽ രൂപം കൊണ്ട ചക്രവാതചുഴി കൂടാതെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്‌തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുക ആണ്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്‌തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്‌തമായ മഴ എന്നത് കൊണ്ട് കാലാവസ്‌ഥാ വകുപ്പ് അർഥമാക്കുന്നത്.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മിമീ മുതൽ 115.5 മിമീ വരെയുള്ള മഴയാണ് ശക്‌തമായ മഴ കൊണ്ട് അർഥമാക്കുന്നത്. സംസ്‌ഥാനത്ത് 16 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
Read Also: ഉത്ര വധക്കേസ്; സൂരജിന്റെ ശിക്ഷാ വിധി ഇന്ന്