കണ്ണൂർ: കേരളത്തിൽ നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ (മെയ് 15) യെല്ലോ അലേർട്ടും ഞായറാഴ്‌ച (മെയ് 16) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ കനക്കുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
ശക്‌തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ നഗരപ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മൽസ്യബന്ധനം കർശനമായി വിലക്കിയിരിക്കുകയാണ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ അവശ്യഘട്ടങ്ങളിൽ മാറ്റിപ്പാർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇതിനായി മുൻകൂട്ടി ക്യാംപുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും നിർദ്ദേശം നൽകി. മിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാറ്റിൽ തകർന്ന് വീഴാൻ സാധ്യതയുള്ള പോസ്‌റ്റുകൾ, ഹോർഡിങ്ങുകൾ, മരങ്ങൾ, മറ്റ് വസ്‌തുക്കൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുകയും അപകട സാധ്യത പരമാവധി ലഘൂകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കേണ്ടതാണെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി.
Also Read: ‘കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകുമെന്ന് വ്യക്‌തമാക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി