മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ(എംസിജി) ഇന്ത്യയുടെ പരിശീലന സെഷന്‍ റദ്ദാക്കിയതായി ബിസിസിഐ അറിയിച്ചു. മഴയെത്തുടര്‍ന്നാണ് പരിശീലന സെഷൻ ഒഴിവാക്കിയതെന്ന് ബിസിസിഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
അതേസമയം കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയ രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരെ ഐസൊലേറ്റ് ചെയ്‌തതായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ശനിയാഴ്‌ച അറിയിച്ചു. ആരാധകനുമായി ഓസ്ട്രേലിയയിലെ റെസ്‌റ്റോറന്റില്‍ വച്ച് ഇവര്‍ ഇടപഴകിയതിനെ തുടര്‍ന്നായിരുന്നു നടപടി. മൂന്നാം ടെസ്‍റ്റിനു മുന്നോടിയായുള്ള പരിശീലനത്തില്‍ ഇവര്‍ മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ഉണ്ടാവില്ലെന്നും ഇവര്‍ പ്രത്യേകമായാവും പരിശീലനത്തില്‍ ഏര്‍പ്പെടുകയെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ബയോ ബബിളിന് ഉള്ളിലായിരുന്ന താരങ്ങള്‍ അത് ലംഘിച്ചു എന്ന പ്രാഥമിക റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ ബിസിസിഐയുടെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും അന്വേഷണം പുരോഗമിക്കുകയാണ്.
ജനുവരി ഏഴിനാണ് ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റ് നടക്കുക. രണ്ടാം ടെസ്‍റ്റില്‍ ആതിഥേയരെ പരാജയപ്പെടുത്തിയ ആത്‌മവിശ്വാസവുമായി ആണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക.
Read Also: കൊറോണ വൈറസ് വകഭേദത്തെ കള്‍ച്ചര്‍ ചെയ്‌ത് ഇന്ത്യ; ലോകത്താദ്യമെന്ന് ഐസിഎംആര്‍