കോട്ടയം: ശക്‌തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഭീഷണി കണക്കിലെടുത്ത് കോട്ടയം, ആലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിൽ 15, വൈക്കം, ചങ്ങനാശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതമാണ് പ്രവർത്തിക്കുന്നത്.
ഹയർസെക്കണ്ടറിതലം വരെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 67 കുടുംബങ്ങളിലെ 239 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. അതേസമയം, ഈ മാസം അഞ്ചുവരെ ജില്ലയിൽ ഖനന നിരോധനവും മലയോര മേഖലയിലേക്കുള്ള രാത്രി യാത്രക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്ത് കാര്യമായ മഴ ഉണ്ടായിരുന്നില്ല. രാവിലെയും മഴ മാറി നിൽക്കുന്ന അന്തരീക്ഷമാണ്.
ആലപ്പുഴ ജില്ലയിലെ രണ്ടു താലൂക്കുകളിലാണ് ഇന്ന് അവധി. ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. ജില്ലയിൽ മൂന്ന് ദിവസമായി പെയ്യുന്ന ശക്‌തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം, സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ ഇല്ല. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്‌ഥാനത്തെ മലയോര, നഗരമേഖലകളിൽ ശക്‌തമായി തുടരുകയാണ്. അതിനിടെ, ഇന്ന് മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. നാളെയോടെ മഴ ദുർബലമായി വരണ്ട അന്തരീക്ഷ സ്‌ഥിതിയിലേക്ക് മാറുമെന്നാണ് വിലയിരുത്തൽ.
Most Read| വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്