തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി.
ജില്ലാ പോലീസ് മേധാവിമാർ ജില്ലാ കളക്‌ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ തീരദേശ പോലീസ് സ്‌റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരദേശ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനവും വിനിയോഗിക്കും. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ ഉണ്ടാകുന്ന സ്‌ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ പോലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താ വിനിമയം തടസപ്പെടാതിരിക്കാൻ ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌പി നടപടി എടുക്കും. പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫിസറായി സായുധ പോലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ പത്‌മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെയും നിയോഗിച്ചിട്ടുണ്ട്.
Most Read: തിരുവനന്തപുരത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവെച്ചു