ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തെക്കൻ ജില്ലകളായ കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം, രാമനാഥപുരം തുടങ്ങിയ ജില്ലകളിലും പുതുച്ചേരി, കാരയ്‌ക്കാൽ മേഖലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയുണ്ടായേക്കും. കൂടാതെ ചെന്നൈയിലും മിതമായ മഴയുണ്ടാകും.
വെല്ലൂർ, തിരുച്ചി, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം എന്നീ ജില്ലകളിലാണ് നിലവിൽ പ്രളയം തുടരുന്നത്. ചെന്നൈയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴക്കൊപ്പം വിവിധ അണക്കെട്ടുകൾ കൂടി തുറന്നതാണ് നിലവിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ഇതേ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്.
ആന്ധ്രാപ്രദേശിലും ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുന്നുണ്ട്. കടപ്പ, ചിറ്റൂർ, നെല്ലൂർ, പ്രകാശം എന്നീ ജില്ലകളിലാണ് നിലവിൽ മഴ കനക്കുന്നത്. അതിനാൽ തന്നെ ഇവിടങ്ങളിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: പരമാവധി സംഭരണശേഷി പിന്നിട്ടു; മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ ഉയർത്തി