തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോര ജില്ലയായ വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 16ആം തീയതി വരെ ആറ് ജില്ലകളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഏപ്രിൽ 16 വരെ 30-40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല. തെക്കൻ തമിഴ്‌നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനം കാരണമാണ് പരക്കെ വേനൽമഴ പെയ്യുന്നത്. ഇടിമിന്നലിനെതിരെ പ്രത്യേകം ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കക്കയം, തെൻമല എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ഏഴര വരെ 58.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
Also Read: ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്‌പീക്കർ