ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനാവശ്യത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ് ഘടകം. ഇത്തരമൊരു ആവശ്യത്തില്‍ നിന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പിന്‍മാറണം എന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. പേരറിവാളന്‍, നളിനി അടക്കമുള്ള 7 പ്രതികളും കൊലപാതകികള്‍ തന്നെയെന്നാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍ മാനുഷിക പരിഗണന നല്‍കി പ്രതികളെ മോചിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സിപിഎം എംപി സു വെങ്കിടേശന്‍ രാഷ്‌ട്രപതിക്ക് കത്തയച്ചു. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണം എന്ന് 2014ലെ ജയലളിത സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
കേന്ദ്ര നിയമങ്ങളുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ പ്രതികള്‍ നിലവില്‍ കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് അനുഭവിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാജീവ് ഗാന്ധി വധം വീണ്ടും ചര്‍ച്ചയാവുന്നത്.
സിബിഐ അന്വേഷണം രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലെന്നും കുറ്റപത്രം അവ്യക്‌തമായിരുന്നു എന്നും കാണിച്ച് ശിക്ഷ വിധിച്ച ജസ്‌റ്റിസ് കെടി തോമസ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
ഇത്തരമൊരു അന്വേഷണത്തിലൂടെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പേരറിവാളനും നളിനിയും അടക്കമുള്ള 7 പേര്‍ മൂന്ന് പതിറ്റാണ്ടോളമായി ജയിലില്‍ കഴിയുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ പിതാവിന്റെ ഘാതകരോട് താനും സഹോദരിയും പൊറുത്തതായും അവരുടെ മോചനത്തില്‍ എതിര്‍പ്പില്ലെന്നും രാഹുല്‍ ഗാന്ധി നിലപാട് വ്യക്‌തമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പേരറിവാളന്‍, നളിനി, മുരുകന്‍, സന്താന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരാണ് ശിക്ഷ അനുഭവിക്കുന്നത്. ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അത് റദ്ദാക്കി.
Read Also: ചീഫ് ജസ്‌റ്റിസിനെതിരെ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ