ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോൾ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്‌ചയാണ് തമിഴ്‌നാട് സംസ്‌ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്. 30 ദിവസത്തെ പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
നളിനിയുടെ അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ് സർക്കാർ പരോൾ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്‌ചകൾക്ക് മുൻപ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ പത്‌മ തന്നെ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് നിവേദനം നൽകി. അതിലും തീരുമാനം ഉണ്ടായില്ല. തുടർന്ന് തന്റെ ആരോഗ്യവിവരങ്ങൾ കൂടി ഉൾപ്പെടുത്തി പത്‌മ മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്യുകയായിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ നളനി അടക്കം ഏഴ് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ വിചാരണകോടതി വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട നളിനിയും പേരറിവാളനും ഉൾപ്പടെ ഏഴ് പേർ മുപ്പത് വർഷമായി ജയിലിൽ കഴിയുകയാണ്. ഏഴ് പേരെയും വിട്ടയക്കാൻ രണ്ട് വർഷം മുൻപ് തമിഴ്‌നാട് സർക്കാർ തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചില്ല. തീരുമാനം വൈകിപ്പിച്ച അന്നത്തെ ഗവർണർ ബൻവാരിലാൽ പുരോഹിത് പിന്നീട് ഫയൽ രാഷ്‌ട്രപതിക്ക് അയച്ചു. മാനുഷിക പരിഗണന നൽകി ഏഴ് പേരെയും വിട്ടയക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ രാഷ്‌ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
1991 മെയ് മാസത്തിൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍ടിടിഇ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ മറ്റ് 14 പേരും കൊല്ലപ്പെട്ടിരുന്നു.
Read also: കപൂർത്തലയിലെ ആൾക്കൂട്ടക്കൊല; മതനിന്ദക്ക് തെളിവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി